കോട്ടയം : സർക്കാർ നിയന്ത്രിത ക്ഷേത്രങ്ങളിലെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ കോട്ടയത്ത് ചേർന്ന കെ.പി.എം.എസ് സംസ്ഥാന നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.
നിയന്ത്രണാതീതമായ ആത്മീയ അധികാരം സൃഷ്ടിക്കുന്ന ആചാരലംഘനവും അഴിമതിയും ഇന്ന് വെറും രാഷ്ട്രീയ വിവാദം മാത്രമാണ്.
വിലമതിക്കാനാവാത്ത
ക്ഷേത്രവസ്തുക്കൾ നിബന്ധനകൾ ലംഘിച്ച് കടത്തികൊണ്ടു പോവുകയും നഷ്ടപ്പെടുത്തുകയും ചെയ്തതിൽ കരാറുകാരനും ഉദ്യോഗസ്ഥർക്കും ഭരണസമിതിക്കും മാത്രമല്ല ഉത്തരവാദിത്വം. ആചാരലംഘനത്തിനും അഴിമതിക്കും അനുമതി നൽകിയ പൗരോഹിത്യം മൗനം പാലിക്കുകയാണ്.
ഭക്തരെയും ഭഗവാനെയും പേടിയില്ലാത്ത പൗരോഹിത്യത്തിലെ ജനാധിപത്യവൽക്കരണം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അറുതി വരുത്താനും അനിവാര്യമാണ്.
ക്ഷേത്രസന്നിധികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടി സർക്കാരും ബോർഡും സ്വീകരിക്കണം.
അബ്രാഹ്മണ ശാന്തിമാർക്ക് നിയമനം നൽകിയ സംസ്ഥാന സർക്കാർ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ നിയമനം ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി വിജ്ഞാപനം ചെയ്യുന്നത് നീതീകരിക്കാനാവില്ല.
ആത്മീയ മേഖലയിലെ ജനാധിപത്യ വൽക്കരണത്തിനു വേണ്ടി നവംബർ 1-ന് കെ.പി.എം.എസ് ഒരു സമര മുഖം തുറക്കുകയാണ്.
ഇപ്പോൾ ഉണ്ടായിട്ടുള്ള വിവാദങ്ങളുടെ പേരിൽ സെപ്റ്റംബർ 20 -ലെ അയ്യപ്പ സംഗമത്തിലൂടെ രൂപപ്പെടുത്തിയ വികസന പരിപാടികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകരുതെന്ന് സംസ്ഥാന നിർവാഹക സമിതി ആവശ്യപ്പെട്ടു..
നവംബർ 1-ലെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കുള്ള മാർച്ചിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നേതൃനിരയിലുള്ള പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും..






























































