Search This Blog
Friday, April 29, 2016
Saturday, April 16, 2016
അംബേദ്കര്‍ ജയന്തി
കേരള പുലയര്‍ മഹസഭാ തൃപ്പൂണിത്തുറ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 125-മാത് അംബേദ്കര്‍ ജയന്തി ആഘേഷം ജില്ല അസി സെക്രട്ടറി കെ എം സുരേഷ് ഉദ്ഘാടനം ചെയ്തു.സി എ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു,കെ കെ സേമസുന്ദരന്‍,സുരേഷ് കുമാര്‍,കെ വി സുധീര്‍,സുരേഷ്,നരേന്ദ്ര ബാബു,കമല്‍ ഗിപ്ര,രജ്ഞിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Wednesday, April 13, 2016
ഡോ. ഭീംറാവു റാംജി അംബേദ്കർ
അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍ ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. അംബവഡേകര്‍ എന്നായിരുന്നു മാതാപിതാക്കള്‍ മകന് നല്‍കിയ പേര്. മഹാരാഷ്ട്രയിലെ സത്താറ എന്ന ഗ്രാമത്തിലാണ് അംബേദ്കര്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അംബവഡേകറോട് സ്നേഹം തോന്നിയ അധ്യാപകനാണ് ബാലനായ അദ്ദേഹത്തിന്റെ പേര് അംബേദ്കര്‍ എന്നു തിരുത്തിയത്. 1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി. തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും 1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍ ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം രാജിവക്കേണ്ടിവന്നു.
കൊളംബിയ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം ഡോ. അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി., ഡി.എസ്സി. ബിരുദങ്ങള്‍ കരസ്ഥമാക്കുന്നതിനും, ഗ്രേയ്സ് ഇന്നില്‍ നിയമപഠനത്തിനുമായി ലണ്ടനില്‍ എത്തി. എന്നാല്‍ സ്കോളര്‍ഷിപ്പിന്റെ കാലാവധി അവാസാനിച്ചതിനാല്‍ 1917-ല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അംബേദ്കര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.
ഇന്ത്യയില്‍ മടങ്ങിയെത്തിയ അംബേദ്കര്‍ സ്കോളര്‍ഷിപ്പിലെ വ്യവസ്ഥപ്രകാരം ബറോഡ രാജാവിന്റെ സൈനിക സെക്രട്ടറിയായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. എന്നാല്‍ ജാതി ഹിന്ദുക്കളുടെ ജാതീയമായ വിവേചനത്തെത്തുടര്‍ന്ന് വളരെ പെട്ടെന്ന് അംബേദ്കര്‍ക്ക് ഉദ്യോഗം ഉപേക്ഷിച്ചു ബോംബെയിലേക്ക് മടങ്ങേണ്ടിവന്നു. ബോംബെയില്‍ എത്തിയ അംബേദ്കര്‍ 1918-20 കാലത്ത് ബോംബെയിലെ സിഡെന്‍ഹാം കോളജില്‍ ധനതത്ത്വശാസ്ത്രം പ്രൊഫസറായി ജോലി നോക്കി. കോളജിലും ജാതീയത അദ്ദേഹത്തെ വേട്ടയാടി. എന്നാല്‍ അംബേദ്കര്‍ ധീരമായി ജാതിഹിന്ദുക്കളുടെ വിവേചനങ്ങളെ നേരിട്ടു. ഈ കാലഘട്ടത്തിലാണ് (1920 ജനു.) അംബേദ്കര്‍ മറാഠിയില്‍ മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്. തുടര്‍ന്ന് ഉദ്യോഗത്തില്‍ നിന്നു ലഭിച്ച സമ്പാദ്യത്തോടും കോല്‍ഹാപ്പൂരിലെ രാജാവ് ഷാഹുമഹാരാജിന്റെ സാമ്പത്തിക സഹായത്തോടുംകൂടി അദ്ദേഹം ലണ്ടനിലേക്ക് യാത്ര തിരിച്ചു. 1921-ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നു ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി ബിരുദവും ഗ്രേയ്സ് ഇന്നില്‍ നിന്നു ബാര്‍ അറ്റ്ലാ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ഗവേഷണ പ്രബന്ധമായ ദ് പ്രോബ്ളം ഒഫ് റുപ്പീസ് സമര്‍പ്പിച്ചശേഷം ധനതത്ത്വശാസ്ത്രത്തില്‍ ഉന്നത ഗവേഷണം നടത്തുന്നതിനായി ജര്‍മനിയിലെ ബോണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്കുശേഷം ഗവേഷണ പ്രബന്ധത്തിലെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ ദൂരീകരിക്കുന്നതിനായി അദ്ദേഹത്തിന് ലണ്ടനിലേക്ക് മടങ്ങേണ്ടിവന്നു.
വിദേശപഠനം പൂര്‍ത്തിയാക്കിയ അംബേദ്കര്‍ 1923 ഏ.-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുകയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു. 1924-ല്‍ ബോംബെ കേന്ദ്രീകരിച്ച് ബഹിഷ്കൃതഹിതകാരിണി സഭ എന്നൊരു സാമൂഹിക സംഘടനയ്ക്ക് രൂപം നല്‍കി. അയിത്തജാതിക്കാര്‍ എന്നു ഹിന്ദുമതം മുദ്രകുത്തിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ പുരോഗതിയായിരുന്നു പ്രസ്തുത സംഘടനയുടെ ലക്ഷ്യം. ഈ സംഘടന അയിത്തജാതിക്കുട്ടികള്‍ക്കായി ബോംബെയില്‍ നിരവധി വിദ്യാര്‍ഥി ഹോസ്റ്റലുകള്‍ സ്ഥാപിക്കുകയുണ്ടായി. 1927-ല്‍ ബഹിഷ്കൃത ഭാരത് എന്ന പേരില്‍ ഒരു വാരികയും അംബേദ്കര്‍ പുറത്തിറക്കി.
അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍ 1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1934 വരെ അംഗമായി പ്രവര്‍ത്തിച്ചു. സഭയില്‍ അംഗമായിരിക്കെ തൊഴിലാളികള്‍, അയിത്തജാതിക്കാര്‍ തുടങ്ങിയ മര്‍ദിത വിഭാഗങ്ങളുടെ ക്ഷേമത്തെ സംബന്ധിക്കുന്ന നിരവധി ബില്ലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു. 1928-ല്‍ ഡോ. അംബേദ്കര്‍ ബോംബെ ലാ കോളജില്‍ പ്രൊഫസറായി നിയമിതനായി.
1927 മാ. 19-ന് ഡോ. അംബേദ്കര്‍ ചരിത്രപ്രസിദ്ധമായ മഹദ്സത്യാഗ്രഹത്തിന് നേതൃത്വം നല്‍കി. ജാത്യാചാരങ്ങള്‍ കൊടികുത്തി വാണിരുന്ന അക്കാലത്ത് അയിത്തജാതിക്കാര്‍ എന്ന് കണക്കാക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ പൊതുകിണറുകള്‍, ടാങ്കുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ ജാതിഹിന്ദുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് മഹദിലെ പൊതുകുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നതിനുവേണ്ടിയായിരുന്നു മഹദ്സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്. ഡോ. അംബേദ്കറുടെ ആഹ്വാനത്തെത്തുടര്‍ന്ന് പതിനായിരങ്ങള്‍ 1927 മാ. 19-ന് മഹദില്‍ അണിനിരക്കുകയും മഹദിലെ ചൌദാര്‍ കുളത്തില്‍ നിന്നും കുടിവെള്ളം ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് 1927 ആഗ. 4-ന് മഹദ് മുനിസിപ്പാലിറ്റി ചൌദാര്‍കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാരെ കുളത്തില്‍ നിന്നു വെള്ളം ശേഖരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് അംബേദ്കറും അനുയായികളും 1927 ഡി.-ല്‍ പ്രതിഷേധവുമായി വീണ്ടും മഹദില്‍ സമ്മേളിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഡി. 25-ന് അംബേദ്കര്‍ മനുസ്മൃതി കത്തിക്കുകയും അയിത്തജാതിക്കാരോട് ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നു മോചനം നേടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും ഒടുവില്‍, 1937-ല്‍ ചൗദാര്‍ കുളം അയിത്തജാതിക്കാര്‍ക്ക് തുറന്നുകൊടുത്തുകൊണ്ടുള്ള ബോംബെ കോടതിയുടെ വിധിയുണ്ടായി.
1928 ഒ. 23-ന് ഡോ. അംബേദ്കര്‍ സൈമണ്‍ കമ്മീഷന് മുന്നില്‍ ഹാജരാകുകയും പുതിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. സൈമണ്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം 1930-ല്‍ ബ്രിട്ടന്‍ ഭരണഘടനാ പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും തമിഴ് നാട്ടിലെ റാവു ബഹദൂര്‍ ശ്രീനിവാസനോടൊപ്പം അംബേദ്കറെ പ്രസ്തുത സമ്മേളനങ്ങളില്‍ അയിത്തജാതിക്കാരെ പ്രതിനിധാനം ചെയ്യാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്ത അംബേദ്കര്‍ അയിത്തജാതിക്കാര്‍ ഹിന്ദുക്കളില്‍ നിന്നും വ്യതിരിക്തരാണെന്നും അവരെ ന്യൂനപക്ഷമായി പരിഗണിച്ചു പ്രത്യേക വോട്ടവകാശം നല്‍കണമെന്നും വാദിച്ചത് ഗാന്ധിജിയുടെ ശക്തമായ എതിര്‍പ്പിന് കാരണമായി.
നാസിക്കിലെ കലാറാം ക്ഷേത്രത്തില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശന സ്വാതന്ത്യ്രം ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു സമരത്തിന് 1930 മാ. 2-ന് ഡോ. അംബേദ്കര്‍ ആരംഭം കുറിച്ചു. സത്യാഗ്രഹസമരം അഞ്ചുവര്‍ഷം നീണ്ടുനിന്നെങ്കിലും ജാതിഹിന്ദുക്കള്‍ അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശം അനുവദിച്ചില്ല. 1935-ല്‍ അംബേദ്കര്‍ പ്രസ്തുത സമരം അവസാനിപ്പിച്ചുകൊണ്ട് ബോംബെയിലെ യെയോലയില്‍ ദലിതരുടെ ഒരു വലിയ സമ്മേളനം വിളിച്ചുചേര്‍ക്കുകയും പ്രസ്തുത സമ്മേളനത്തില്‍ വച്ച് താന്‍ ഹിന്ദുവായി മരിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
1935 മേയ് 27-ന് അംബേദ്കറുടെ ഭാര്യ രമാഭായി അന്തരിച്ചു. ഇതേവര്‍ഷം ജൂണില്‍ അംബേദ്കര്‍ ബോംബെയിലെ ഗവണ്‍മെന്റ് ലാ കോളജിന്റെ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കപ്പെട്ടു. 1935 ഡി.-ല്‍ ലാഹോറിലെ ജത്-പത്-തോഡക് എന്ന സംഘടന ഡോ. അംബേദ്കറെ ജാതിനിര്‍മൂലനം എന്ന വിഷയത്തെ അധികരിച്ചു പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ പ്രബന്ധത്തിലെ ഹിന്ദുമത വിമര്‍ശന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന സംഘാടകരുടെ നിര്‍ദേശം അംബേദ്കര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് പ്രസ്തുത സമ്മേളനം തന്നെ സംഘാടകര്‍ ഒഴിവാക്കി. ശ്രദ്ധേയമായ പ്രസ്തുത പ്രബന്ധം അംബേദ്കര്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
രണ്ടാം ലോകയുദ്ധാനന്തരം 1946 മാര്‍ച്ചില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തി. 1946 മേയില്‍ മിഷന്‍ ഭരണഘടനാ നിര്‍മാണസഭ രൂപീകരിക്കേണ്ടതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്ക് ഡോ. അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1947 ആഗസ്റ്റില്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രഥമ കേന്ദ്രമന്ത്രിസഭയില്‍ അംബേദ്കര്‍ നിയമകാര്യമന്ത്രിയായി. ആഗ. 29-ന് ഭരണഘടനയുടെ കരടു നിര്‍മാണകമ്മിറ്റിയുടെ ചെയര്‍മാനായി അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1948 ഏപ്രിലില്‍ അംബേദ്കര്‍ ഡോ. ശാരദാകബീറിനെ വിവാഹം കഴിച്ചു.
1949 ഫെ. 24-ന് ഡോ. അംബേദ്കര്‍ ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ഹിന്ദുകോഡ് ബില്‍ പരാജയപ്പെട്ടു. ബില്ലിന്റെ പരാജയത്തെത്തുടര്‍ന്ന് ഡോ. അംബേദ്കര്‍ 1951 സെപ്. 27-ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. 1952 ജൂണ്‍ 5-ന് കൊളംബിയ സര്‍വകലാശാല ഇന്ത്യന്‍ ഭരണഘടനാശില്പി എന്ന നിലയില്‍ അംബേദ്ക്കറെ എല്‍.എല്‍.ഡി ബിരുദം നല്‍കി ആദരിച്ചു; തുടര്‍ന്ന് ഉസ്മാനിയ സര്‍വകലാശാല ഡി.ലിറ്റ് ബിരുദവും നല്‍കി.
1950-ന്റെ ആരംഭം മുതല്‍ ഡോ. അംബേദ്കര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും സജീവമാക്കി. ഇതിന്റെ ഭാഗമായി 1950 മേയില്‍ ഡല്‍ഹിയില്‍ അംബേദ്കറുടെ നേതൃത്വത്തില്‍ വിപുലമായി ബുദ്ധജയന്തി ആഘോഷിക്കപ്പെട്ടു. ഇതേ വര്‍ഷം തന്നെ ലോകബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ അംബേദ്കര്‍ കൊളംബോ സന്ദര്‍ശിച്ചു. 1954-ല്‍ അംബേദ്കര്‍ ബര്‍മയും സന്ദര്‍ശിച്ചു. 1954 ഒ. 3-ന് ‘എന്റെ തത്ത്വശാസ്ത്രം’ എന്ന വിഷയത്തെ അധികരിച്ച് ബി.ബി.സി.യില്‍ ചെയ്ത പ്രസംഗം ലോകശ്രദ്ധയാകര്‍ഷിച്ചു. 1954-ല്‍ അംബേദ്കര്‍ വീണ്ടും ബര്‍മ സന്ദര്‍ശിക്കുകയും മടങ്ങിയെത്തിയ ഉടന്‍ ബുദ്ധമത പ്രചരണാര്‍ഥം ബുദ്ധിസ്റ്റ് സൊസൈറ്റി ഒഫ് ഇന്ത്യ (1955) എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 1956-ല്‍ അംബേദ്കര്‍ ബുദ്ധനും അദ്ദേഹത്തിന്റെ ധമ്മവും എന്ന ശ്രദ്ധേയമായ ഗ്രന്ഥം പൂര്‍ത്തിയാക്കി. 1956 ഒ. 14-ന് മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് ആറു ലക്ഷത്തിലധികം അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956 ന. 20-ന് നാലാമത് ലോകബുദ്ധിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അംബേദ്കര്‍ നേപ്പാള്‍ സന്ദര്‍ശിച്ചു.
Monday, April 4, 2016
സർക്കാർ ആസ്തികൾ വിനിയോഗിക്കുന്ന സ്വകാര്യ-കോർപറേറ്റ് മേഖലയിലും സംവരണം ഏർപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തണം കെപിഎംഎസ്
കൊച്ചി ∙ സർക്കാർ ആസ്തികൾ വിനിയോഗിക്കുന്ന സ്വകാര്യ-കോർപറേറ്റ് മേഖലയിലും സംവരണം ഏർപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തണമെന്നു കേരള പുലയ മഹാസഭ (കെപിഎംഎസ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
രക്ഷാധികാരിയായി പുന്നല ശ്രീകുമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി പി.ജനാർദനനെയും ജനറൽ സെക്രട്ടറിയായി പി.കെ.രാജനേയും വർക്കിങ് പ്രസിഡന്റായി ടി.എ.വേണുവിനേയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കലാശാല ബൈജു നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്ന സാഹചര്യത്തിലാണ് ആ സ്ഥാനത്തേയ്ക്ക് പി കെ രാജന്‍നെ തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: ശാന്ത ഗോപാലൻ, കടക്കുളം രാജേന്ദ്രൻ (വൈസ്. പ്രസി), പി.എസ്.രജികുമാർ (ഓർഗ. സെക്ര), സാബു കാരശേരി, ടി.വി.ശശി (അസി. സെക്രട്ടറിമാർ), എൽ.രമേശൻ (ട്രഷറർ). 17 അംഗ സെക്രട്ടേറിയറ്റും 61 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു.
മാധ്യമ മേഖലകളില്‍ ദലിതര്‍ അവഗണിക്കപ്പെടുന്നു: കെപിഎംഎസ്
സാമൂഹിക നീതി ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയല്ല മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ആദര്‍ശത്തില്‍നിന്ന് മാറിയുള്ള മാധ്യമ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അവഗണനകളെ തരണം ചെയ്ത് ദലിതര്‍ മുന്നേറണം. സി.കെ. ജാനുവിനെ മാധ്യമങ്ങള്‍ അവഗണിച്ചു, പിന്നീട് അവരുടെ സമരം ശക്തമായപ്പോഴാണ് മാധ്യമങ്ങള്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ദലിത് പത്രപ്രവര്‍ത്തകരും അവര്‍ക്ക് പത്രവുമില്ലെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു. രാഷ്ട്രീയ വിലപേശല്‍ ശക്തി ദലിത് സംഘടനകള്‍ക്കില്ലെന്നും രോഹിത് വെമുല വിഷയത്തില്‍ മുതല കണ്ണീരൊഴുക്കിയ പത്രങ്ങള്‍ ഫാറൂഖ് കോളെജ് വിഷയത്തില്‍ എന്ത് നിലപാടാണ് കൈകൊണ്ടതെന്നും കുറ്റപ്പെടുത്തി. ആര്‍. പാര്‍വതി ദേവിയും സംസാരിച്ചു. സെമിനാറില്‍ സണ്ണി എം. കപ്പികാട് മോഡറേറ്ററായി.
Sunday, April 3, 2016
ഹിന്ദു എെക്യത്തിനുള്ള നീക്കം സംവരണം അട്ടിമറിക്കാനെന്ന് പുന്നല ശ്രീകുമാര്‍
കൊച്ചി•സംവരണ അട്ടിമറിക്കാന്‍ ദേശീയ തലത്തില്‍ ശ്രമം നടക്കുന്നതായി കേരള പുലയര്‍ മഹാസഭ രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ രഹസ്യ അജന്‍ഡകളുണ്ടെന്നു കെപിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഹിന്ദു എെക്യത്തിനു വേണ്ടിയുള്ള നീക്കത്തിനു പിന്നില്‍ നിലവിലുള്ള സംവരണം അട്ടിമറിക്കുകയെന്ന ലക്ഷ്യമാണുള്ളത്.
ആര്‍എസ്എസിന്‍റെ നയങ്ങള്‍ രാജ്യത്തു നടപ്പാക്കുന്നതിനുള്ള ഉപകരണം മാത്രമായി നരേന്ദ്രമോദി അധഃപതിച്ചിരിക്കുകയാണ് .സംവരണ വിരുദ്ധര്‍ ഉറഞ്ഞു തുള്ളുന്ന ഇന്ത്യയാണ് ഇന്നു ജനങ്ങള്‍ക്കു മുന്നിലുള്ളത്.ദളിത് പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു
ഭരണഘടന ഉറപ്പു നല്‍കുന്ന സംവരണ പരിരക്ഷയും പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമവും അട്ടിമറിക്കാനുള്ള ശ്രമം ശക്ത്മാണ്.സംവരണ അട്ടിമറി ശ്രമങ്ങള്‍ക്കും ദളിത് പീഡനങ്ങള്‍ക്കും എതിരെ ശക്ത്മായ രണ്ടാം നവോത്ഥാന പ്രക്ഷോഭത്തിനു കെപിഎംഎസ് തയ്യാറെടുക്കുമെന്നു അദ്ദേഹം വൃക്തമാക്കി.സംസ്ഥാന പ്രസിഡന്‍റ് പി കെ രാജന്‍ അധ്യക്ഷനായി,ജന സെക്രട്ടറി ഇന്‍ ചാര്‍ജ് ടി എസ് റജി കുമാര്‍,ട്രഷറര്‍ എല്‍ രമേശന്‍,ടി കെ രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു















