Search This Blog

Wednesday, April 15, 2015

സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് കെ.പി.എം.എസ്.



ആലപ്പുഴ:സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ്.44-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ആസ്തികള്‍ ഉപയോഗപ്പെടുത്തി ഏത് മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങിയാലും അര്‍ഹമായ സംവരണം വ്യവസ്ഥചെയ്യണം. സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിര്‍ശമാണ് ഉയര്‍ന്നത്.പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിലൂടെ സംവരണം ഇല്ലാതാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിലൂടെമാത്രമേ നിലവിലുള്ള സംവരണം തുടര്‍ന്നും ലഭ്യമാകുകയുള്ളൂവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ആലപ്പുഴയില്‍ കൊടിയിറങ്ങിയത്.പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. രക്ഷാധികാരി- പുന്നല ശ്രീകുമാര്‍ (കൊല്ലം), പ്രസിഡന്റ് പി.കെ. രാജന്‍ (പത്തനംതിട്ട), ജനറല്‍ സെക്രട്ടറി- ബൈജു കലാശാല (ആലപ്പുഴ), ഖജാന്‍ജി- എല്‍.രമേശന്‍ (തിരുവനന്തപുരം), വര്‍ക്കിങ് പ്രസിഡന്റ്- പി. ജനാര്‍ദനന്‍ (ആലപ്പുഴ), സംഘടനാ സെക്രട്ടറി-പി. സജീവ് കുമാര്‍ (കോട്ടയം), വൈസ് പ്രസിഡന്റ്- ബാബു കുന്നശ്ശേരി (തൃശ്ശൂര്‍), സി. ബാബു (കോഴിക്കോട്), അസിസ്റ്റന്റ് സെക്രട്ടറി - ടി.എ. വേണു (എറണാകുളം), ടി.എസ്. രജികുമാര്‍ (കൊല്ലം) എന്നിവരാണ് ഭാരവാഹികള്‍. എട്ടംഗ സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയുമാണ് തിരഞ്ഞെടുത്തത്. അഡ്വ. എസ്. അജയഘോഷ് ആയിരുന്നു റിട്ടേണിങ് ഓഫീസര്‍.

Courtesy:Mathrubhumi Daily.

 

Tuesday, April 14, 2015

ദൈവദശകം ആനന്ദസാഗരത്തിലേക്കുള്ള പരിണാമസന്ദേശം:എം.കെ. സാനു


 ആലപ്പുഴ: യുദ്ധസാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദൈവദശകം കൃതിയിലൂടെ ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നു നൽകിയതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിവർഷം പരിപാ‌ടി നഗരചത്വരത്തിലെ ശ്രീനാരായണഗുരു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക വചനം ഉപേഷിച്ചു കൊണ്ട് ബഹുവചനത്തിലൂടെ മാനവരാശിയെ ഉദ്ഘോഷിച്ചാണ് ഗുരുസ്വാമി ദൈവദശകം സമർപ്പിച്ചിരുക്കന്നത്. അർഹിക്കുന്നവരോടു ദയ തോന്നിക്കണം. കാറൽമാക്സിന്റെ വിപ്ളകരമായ പ്രത്യയശാസ്ത്രം വിജയിച്ചത് അദ്ദേഹത്തിന്റെ മനസിലെ കാരുണ്യംകൊണ്ടായിരുന്നു. പൗരാണിക സംസ്കാരത്തിന്റെ ഭക്തിപ്രഭാവമാണ് നവോത്ഥാനത്തിന് ശക്തിപകർന്നത്. ടാഗോറിന്റെയും ആശാൻ-ഉള്ളൂർ-വള്ളത്തോൾ എന്നിവരുടെയും കവിതകളിലും പൗരാണിക ചിന്തകൾക്ക് ‌ആദരവ് നൽകിയിട്ടുണ്ട്. ആശയപരമായ ചിന്തയും സംവാദങ്ങളും പഠനവുമാണ് സമൂഹത്തിന് ആവശ്യം. കെ.പി.എം.എസിന് കൂടുതൽ ശക്തി ഉണ്ടാകുവാൻ എഴുത്തുകാരും പ്രഭാഷകരും കൂടുതൽ പേർ ഉണ്ടാവണം. സംഘടനയ്ക്ക് ‌ ശക്തിപകരാൻ ഉദ്യോഗസ്ഥരെക്കാളും ഭരണകർത്താക്കളെക്കാളും നല്ലത് എഴുത്തുകാരാണ് എന്നും സാനുമാസ്റ്റർ പറഞ്ഞു.
ലളിതമാണെന്ന് തോന്നുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം എന്നും അത് വ്യഖ്യാനിക്കുക അത്ര ലളിതമല്ലെന്നും മുഖ്യപ്രാഷണം നടത്തിയ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, രാജൂ എബ്രാഹാം എം.എൽ.എ, പി.തിലോത്തമൻ എം.എൽ.എ, അഡ്വ.സി.കെ വിദ്യാസാഗർ, വി.ശ്രീധരൻ, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഡോ.അംബേദ്കർ ജയന്തി സമ്മേളനത്തോടെ നാലുദിവസമായി നടന്നു വന്ന സംസ്ഥാന സമ്മേളനം സമാപിക്കും.

Courtesy:Mathrubhumi Daily


Sunday, April 12, 2015

സാമുദായിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല- കെ.പി.എം.എസ്

ആലപ്പുഴ:സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍.എസ്.എസ്. വാദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് പറയുവാന്‍ എന്‍.എസ്.എസ്സിന് എന്ത് ധൈര്യമാണുള്ളത്?
തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യലഘൂകരണ പദ്ധതിയായും സംവരണത്തെ കാണരുത്. രാഷ്ട്രീയതുല്യതയും അവസരസമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി രംഗത്തും ഉദ്യോഗമേഖലയിലും ഈ നേട്ടം കൈവരിക്കാന്‍ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അയിത്തത്തിന്റെ ദുരവസ്ഥ അനുഭവിച്ച സമുദായങ്ങള്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവരണം നിര്‍ബന്ധമല്ലാത്ത ഇടങ്ങളില്‍ പട്ടികജാതിക്കാരെ തഴയുകയാണ്. സി.പി.ഐ.യുടെ നയരൂപീകരണ സമിതിയിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പട്ടികജാതിക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ബോധ്യമാകും. സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് രാജ്യസഭാ സീറ്റില്‍ ദളിതരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തഴഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ആശയപരമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എല്‍.രമേശന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി അനുസ്മരണ പ്രമേയവും സി. സത്യവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. സമ്മേളനം 14ന് നടക്കുന്ന അംബേദ്ക്കര്‍ ജയന്തി സമ്മേളനത്തോടെ സമാപിക്കും





 

Friday, April 10, 2015

ശക്തിപ്രകടനത്തോടെ കെ.പി.എം::എസ്. സംസ്ഥാന സമ്മേളനത്തിന് തുടക്കം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ:സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു. കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതിക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗതപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്‍കി. കെ.സി. വേണുഗോപാല്‍ എം.പി., ആര്‍. രാജേഷ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരശ്ശേരി, വിമല ടി.ശശി, സി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 14ന് സമാപിക്കും.